മുഖങ്ങള്‍ തേടുന്ന ഒരാള്‍

നഗരം തളര്‍ന്നുറങ്ങുകയാണ്. ഉറങ്ങുകയാണോ, അതോ, എന്നെപ്പോലെ ഉറക്കം കാത്തു കിടക്കുകയാണോ? അല്ലെങ്കില്‍ത്തന്നെ ഒരു പകലിന്റെ നെരിപ്പോടും നെഞ്ചിലേറ്റി എങ്ങനെയാണ് ഈ നഗരത്തിന് ഉറങ്ങാന്‍ കഴിയുക? ഒരു നേരത്തെ ആഹാര‍ത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന തെരുവുവേശ്യകള്‍ മുതല്‍ അവരുടെ മടിക്കുത്തഴിക്കുന്ന കാക്കിയണിഞ്ഞ നിയമപാലകര്‍ വരെ ജീവിക്കുന്ന ഈ നഗരത്തിന് എങ്ങനെ ഉറങ്ങാന്‍ കഴിയും? കൂടുതല്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. വര്‍ഷങ്ങളായി ഇവിടെ ജീവിച്ചിട്ടും, ഈ നഗരം തനിക്കെന്നും അന്യമായിരുന്നല്ലോ.

നഗരം എന്നും മടുപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു. ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്ന മനുഷ്യരും, വാഹനങ്ങളും. ആരും ആരുടെയും മുഖം കാണാറില്ല. ഓര്‍മ്മിക്കാറുമില്ല. ആകെ കാണുന്നത് കൈകള്‍ മാത്രമാണ്. വാങ്ങുന്ന കൈകള്‍. കൊടുക്കുന്ന കൈകള്‍. അദ്ധ്വാനിക്കുന്ന കൈകള്‍. മുദ്രാവാക്യങ്ങളുടെ താളത്തില്‍ ആകാശത്തേയ്ക്ക് ഉയര്‍ന്നു താഴുന്ന കൈകള്‍. പിന്നെ, മനുഷ്യന്റെ രക്തം പുരണ്ട കൈകള്‍. അങ്ങനെ ഒരുപാട് കൈകള്‍. മുഖങ്ങളില്ലാത്ത മനുഷ്യശരീരങ്ങളെ പേറുന്ന ഈ നഗരത്തെ ഒരിക്കലും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിപ്ലവാവേശം സിരകളില്‍ കത്തിപ്പടര്‍ന്ന ഒരു കാലമുണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതകളുടെ ആത്മരോഷം നെഞ്ചില്‍ കനലായ് കൊണ്ടുനടന്ന ഒരു യൌവ്വനകാലം. രാത്രിയില്‍ മിക്കാവാറും ദു:സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരും. പിന്നെ, കനം തൂങ്ങിയ മനസ്സുമായി, ഉറങ്ങാതെ, ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ടതൊക്കെ വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കും. അപ്പൊഴൊക്കെ, സ്വപ്നത്തില്‍ കണ്ട രക്തദാഹികളായ പട്ടാളക്കാര്‍ക്കും, ചൂഷകരായ ബൂര്‍ഷ്വാസികള്‍ക്കും മുഖങ്ങളില്ലായിരുന്നുവെന്നത് തന്നില്‍ വല്ലാത്ത അസ്വസ്ഥത ഉളവാക്കിയിരുന്നു.അല്ലെങ്കില്‍ത്തന്നെ, മൃദുലവികാരങ്ങളില്ലാത്തവര്‍ക്ക് എന്തിനാണ് ഒരു മുഖം? പട്ടാളക്കാര്‍ക്ക് മുഖം വേണ്ട. തോക്കു പിടിച്ച കൈകളും, ബൂട്സിട്ട കാലുകളും മതി. അതുപോലെ ഈ നഗരത്തിലെ മനുഷ്യര്‍ക്കും മുഖങ്ങള്‍ വേണ്ട.

രാവിലെ ഓഫീസിലെത്തും വരെ വല്ലാത്ത ഒരു ശ്വാസം‌മുട്ടലാണ്. ഒറ്റ വലിയ്ക്ക് കഷായത്തിന്റെ കയ്പ് അകത്താക്കാനുള്ളതു പോലുള്ളൊരു തിടുക്കം. ഓഫീസിനകത്തു കയറിയാല്‍ പിന്നെ പുറത്തേയ്ക്കിറങ്ങാറില്ല. വൈകിട്ട്, തൊട്ടടുത്തുള്ള ലൈബ്രറിയില്‍ കയറും. പിന്നെ സന്ധ്യയാവോളം, അവിടെ. പുസ്തകങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. പുസ്തകങ്ങളെ തൊട്ടുതൊട്ട് ഷെല്‍ഫുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പുസ്തകങ്ങള്‍ക്ക് മുഖങ്ങളുണ്ടെന്നു തോന്നാറുണ്ട്. ജീവനുള്ള സംസാരിക്കുന്ന മുഖങ്ങള്‍. കയ്യിലെടുത്ത് താളുകള്‍ മറിക്കുമ്പോള്‍ കാത്തുകാത്തിരുന്ന സുഹൃത്തിനോടെന്ന പോലെ ആവേശത്തോടെ സംസാരിച്ചുതുടങ്ങുന്ന പുസ്തകങ്ങള്‍. ലൈബ്രറിയില്‍നിന്ന് ഇറങ്ങാന്‍ തോന്നറില്ല. എങ്കിലും, ലൈബ്രേറിയന്‍ മുരടനക്കുന്നതു കേള്‍ക്കുമ്പോള്‍ മനസ്സിലാവും, അന്നത്തെ സല്ലാപം മതിയാക്കാന്‍ നേരമായി എന്ന്.

പിന്നെ നീട്ടിവലിച്ച് ഒറ്റ നടപ്പാണ്. മുറിയിലെത്തും വരെ ഇടംവലം നോക്കില്ല. എങ്ങാനും നോക്കിപ്പോയാല്‍ മനസ്സിനെ അസ്വസ്ഥമാക്കാന്‍ തക്ക എന്തെങ്കിലും കാഴ്ചകള്‍ കണ്ണില്‍ വന്നു പെടും. അതു മതി, പിന്നെ രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്ന് ആലോചിക്കാന്‍. എപ്പോഴും വിചാരിക്കാറുണ്ട്, എന്തിനാണിങ്ങനെ ദുര്‍ബ്ബലമനസ്കനാവുന്നതെന്ന്. ഇനിയിപ്പോള്‍ ഈ അമ്പതു വയസ്സു പ്രായത്തില്‍ മനസ്സു കഠോരമാക്കാന്‍ വയ്യല്ലോ. ഇനിയിപ്പോള്‍ ഇതു മതി, ഈ മനസ്സു തന്നെ മതി.

പെട്ടെന്നു അവളെക്കുറിച്ചോര്‍ത്തു. രാവിലെ ഓഫീസിലേയ്ക്കു കയറുമ്പോഴാണ് അവളെ കണ്ടത്. അതും, ഒട്ടും വിചാരിക്കാതെ. ഓഫീസിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ ഭിത്തിയോടു ചേര്‍ന്ന് പരുങ്ങിനിന്ന സ്ത്രീരൂപം എന്തോ പറയാനാഞ്ഞതു പോലെ തോന്നി.
“എന്തേ?..“
ചോദിച്ചതു ഗൌരവത്തിലാണ്.
“തഹസില്‍ദാരെ ഒന്നു കാണുവാന്‍ തരപ്പെടുത്തിത്തരാമോ?”
ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും, ആ ശബ്ദം മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയതു പോലെ തോന്നി.
“സുമംഗല..?”
മുഴുമിക്കാനാവാതെ നിന്നപ്പോള്‍ ആ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു.

വര്‍ഷങ്ങള്‍ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി. കോളേജിലെ അവസാനദിവസം. എല്ലാവരും വിട പറയുന്നതിന്റെ തിരക്കിലായിരുന്നു. അവളെ തനിച്ചൊന്നു കാണാന്‍ ഏറെ പാടുപെട്ടു. വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരുന്ന പ്രണയം അന്ന് വാക്കുകളിലൂടെ അണപൊട്ടിയൊഴുകി. അവള്‍ തനിക്കാരായിരുന്നുവെന്ന്, അവളെ താനെത്ര സ്നേഹിച്ചിരുന്നുവെന്ന് പറയുമ്പോള്‍ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു. ഒടുവില്‍, വാക്കുകള്‍ പെയ്തൊഴിഞ്ഞപ്പോള്‍ മറുപടിക്കായി ആകാംക്ഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. ആ മുഖത്ത് ഞാനന്നു കണ്ടത് സഹതാപമാണോ, വേദനയാണോ എന്നെനിക്കിപ്പോഴും അറിയില്ല. അവള്‍ പറഞ്ഞു,
“ഇഷ്ടമാണ്, എനിക്കൊരുപാടിഷ്ടമാണ്. പക്ഷെ, അതില്‍ക്കൂടുതലൊന്നും ഞാന്‍ പറയില്ല. പറയാനെനിക്കു കഴിയില്ല. “
അന്നു ഞാന്‍ ആദ്യമായി ശാഠ്യം പിടിച്ചു.
“കാരണം പറയാനുള്ള സന്മനസ്സെങ്കിലും, ദയവായി എന്നോടു കാണിക്കണം.”
“ഇല്ല. എനിക്കൊരു കാരണവും പറയാനില്ല. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യം എനിക്കില്ല.“

പിന്നെടൊന്നും ചോദിക്കാതെ തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു തേങ്ങല്‍ കേട്ടുവെന്നു വിശ്വസിക്കാന്‍ ശ്രമിച്ചു. ഒരു മഞ്ഞുതുള്ളിയുടെ വിശുദ്ധിയോടെ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ആരോടും വൈരാഗ്യമൊന്നും തോന്നിയില്ല. ആ സ്വപ്നങ്ങള്‍ ഇല്ലാതായപ്പോള്‍ മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെയാണ് തോന്നിയത്. ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെയാണ്. ചിലതൊക്കെ മോഹിക്കുമ്പോള്‍ ആരെങ്കിലും ‘അരുത്’ എന്നു പറഞ്ഞെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കും. അവളെ പിന്നീട് കാണുന്നത് ഇന്നാണ്. കാണാന്‍ ശ്രമിച്ചില്ല, എന്നു പറയുന്നതാവും, കൂടുതല്‍ ശരി.

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. കട്ടന്‍ചായ‌ ഉണ്ടാക്കി, അതിലെ ആവി പറന്നു പോകാന്‍ സമ്മതിക്കാതെ, ഗ്ലാസിനുമീതെ മുഖം കുനിച്ച്, ആ ഊഷ്മളതയെ ആസ്വദിക്കാന്‍ ഒരു ശ്രമം നടത്തി. പിന്നെ ഒരു പകലിനുള്ള ചമയങ്ങളുടെ ഒരുക്കമായി. ഒക്കെ കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ ഹാജര്‍ പുസ്തകം അകത്തു പോയി. ലീവു കൊടുക്കണോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ സുമംഗലയെ വീണ്ടും കണ്ടു.

ഒന്നു ചിരിച്ചിട്ട്, അവള്‍ നന്ദി പറഞ്ഞു, തലേന്നു ചെയ്തുകൊടുത്ത ഉപകാരത്തിന്. തഹസില്‍ദാര്‍ കനിഞ്ഞുവത്രെ. ജപ്തിനടപടികള്‍ തല്‍ക്കാലം ഒഴിവായിക്കിട്ടിപോലും. സുമംഗല ഗെയിറ്റ് കടക്കുമ്പോള്‍ വേഗം പിന്നാലെ നടന്നു ചെന്നു. പെട്ടെന്നു ചോദിച്ചു,
‘നിനക്കു സുഖമാണോ?”
വിളറിയ മുഖത്ത് വളരെ കഷ്ടപ്പെട്ടു വരുത്തിയ ചിരി വേഗം മാഞ്ഞു പോയി. പിന്നെ, അവള്‍ പതിയെ പറഞ്ഞു, “ എനിക്ക്.. മറക്കാന്‍ കഴിഞ്ഞില്ല, ഇതുവരെയും..”
പെട്ടെന്ന് കൈകാലുകള്‍ തളര്‍ന്നതു പോലെ തോന്നി.
“ഭര്‍ത്താവ്..? “
“ എല്ലാവരുമുണ്ട്.. പക്ഷെ, എനിക്കൊന്നും മറക്കാന്‍ കഴിഞ്ഞില്ല.. മറക്കാന്‍ കഴിയില്ലെന്ന് എനിക്കറിയില്ലായിരുന്നു.. ഇനി കഴിയുമെന്നും തോന്നുന്നില്ല, ഞാന്‍ എത്ര തന്നെ ശ്രമിച്ചാലും. എനിക്ക് ജീവിതത്തെ സ്നേഹിക്കാന്‍ കഴിയുന്നില്ല... ചിരിക്കാന്‍ കഴിയുന്നില്ല..... എനിക്കറിയില്ലായിരുന്നു , ഞാന്‍ ഇത്രയേറെ സ്നേഹിച്ചിരുന്നുവെന്ന്... ഒന്നും തിരുത്താനാവില്ല എന്നറിയാം.. എങ്കിലും എന്റെ സങ്കടം ഞാന്‍ ആരോടു പറയും? നെഞ്ചിനകത്തെ ഈ ഭാരം എന്നെങ്കിലും ഒന്നിറക്കിവയ്ക്കാന്‍ കഴിയുമോ? ..”

മനസ്സിലെ ചില്ലകളില്‍ വസന്തവുമായി ഒരു കിളി പറന്നു വന്നുവോ? ഞാന്‍ ആശയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവളുടെ കണ്ണുകളില്‍ എന്നോടുള്ള സ്നേഹം കണ്ടില്ല. പകരം എന്നെ മറക്കാന്‍ കഴിയാത്തതിലുള്ള ദൈന്യതയാണു കണ്ടത്.

സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി അവള്‍ നടന്നുപോയപ്പോള്‍ എനിക്കു ഒരുപാട് പ്രായം പെട്ടെന്നു കൂടിയതു പോലെ തോന്നി.

Comments

അലി said…
“ എനിക്ക്.. മറക്കാന്‍ കഴിഞ്ഞില്ല, ഇതുവരെയും..”

മുഖങ്ങള്‍ തേടിയലയുമ്പോള്‍ കണ്ടുമറന്നുപോയ സ്നേഹത്തിന്റെ മുഖം...
വളരെ ഇഷ്ടപ്പെട്ടു..

മനോഹരമായി...ഹൃദയത്തില്‍ തൊടുംവിധം അവതരിപ്പിച്ചു.

സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി അവള്‍ നടന്നുപോയപ്പോള്‍ എനിക്കു ഒരുപാട് പ്രായം പെട്ടെന്നു കൂടിയതു പോലെ തോന്നി.

നന്ദി... ഒരുപാടൊരുപാട്.
അഭിനന്ദനങ്ങള്‍..
Sherlock said…
സ്നേഹതീരം, നന്നായി എഴുതിയിരിക്കുന്നു, വിഷയം പഴയതാണെങ്കില് പോലും...:) ആശംസകള്...
Sethunath UN said…
കഥയുടെ പകുതിയിലധികം ഡ്രൈ ആയി തോന്നിച്ചു. പ്രണയത്തിന്റെ തീവ്രത പറഞ്ഞു ഫലിപ്പിയ്ക്കാനും കഴിഞ്ഞോ എന്നു സംശയം. ഭാഷ കൈപ്പിടിയിലുണ്ട്. ന‌ന്നായി എഴുതാന്‍ കഴിയും. എഴുതൂ. വ്യത്യസ്ഥമായി.
ബ്ലോഗെന്നാല്‍ നമുക്കു തോന്നുന്ന എന്തും എഴുതാനുള്ള സ്ഥലമാണ് എന്നതു മറക്കുന്നില്ല.അതാണ് ഇതിന്റെ സ്വാതന്ത്ര്യവും. കഥയെന്ന രീതിയില്‍ വിലയിരുത്തിയതാണ്, എന്റെ വായനയ്ക്ക് തിരിഞ്ഞ രീതിയില്‍
പ്രിയപ്പെട്ട അലിയ്ക്കും, ജിഹേഷിനും, നിഷ്കളങ്കനും ഒരുപാട് നന്ദി.
മനസ്സ് അസ്വസ്ഥമാകുമ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതി, പിന്നീടത് കീറിക്കളയുന്നതല്ലാതെ, ആര്‍ക്കെങ്കിലും വായിക്കാന്‍ വേണ്ടി ഇതിനുമുന്‍പ് ഒരിക്കലും എഴുതിയിട്ടില്ല. അങ്ങനെയൊന്നും എഴുതാന്‍ കഴിയുമെന്നു തോന്നിയിരുന്നില്ല. ഇപ്പോള്‍ ഈ ചങ്ങാതിമാരോടൊപ്പം കൂടുമ്പോള്‍ ഇനിയും എഴുതാന്‍ തോന്നുന്നു..
സ്നേഹതീരം...

അഭിനന്ദനങ്ങള്‍

കഥപറച്ചിലുകള്‍ മനോഹരം, വായനക്കാരനെ മടുപ്പിക്കാതെ പ്രത്യാശയുടെ തീരങ്ങളിലൂടെയുള്ള യാത്ര...
മോഹങ്ങള്‍ ആകാശപറവകളായ്‌ പറന്നകലുന്ന പകലിന്‍ തീരങ്ങളിലൂടെ ഒരു സ്നേഹയാത്രയായിരുന്നു അനുഭവപ്പെട്ടത്‌.
അവസാനം...നൊമ്പരപൂക്കളുടെ മങ്ങിയ ശോഭയാല്‍ അയാള്‍ക്ക്‌ അയാളെ തന്നെ അവ്യക്തമായി തോന്നി..
പിന്നീടുള്ള വരികള്‍ ഇങ്ങിനെ.....
മനസ്സിലെ ചില്ലകളില്‍ വസന്തവുമായി ഒരു കിളി പറന്നു വന്നുവോ? ഞാന്‍ ആശയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവളുടെ കണ്ണുകളില്‍ എന്നോടുള്ള സ്നേഹം കണ്ടില്ല. പകരം എന്നെ മറക്കാന്‍ കഴിയാത്തതിലുള്ള ദൈന്യതയാണു കണ്ടത്.

ഇനിയും മറ്റൊരു നല്ല കഥക്കായ്‌ കാത്തിരിക്കുന്നു

നന്‍മകള്‍ നേരുന്നു
വളരെ നല്ല കഥപറച്ചില്‍.
Murali K Menon said…
എത്ര സുന്ദരമാ‍യ എഴുത്ത്. ഇഷ്ടമായി... തുടരുക..ഭാവുകങ്ങള്‍.
നല്ല എഴുത്ത്.

ആശംസകള്‍...
മന്‍സൂര്‍ :ഒരുപാട് നന്ദി. ഇനിയും കഥകളുമായി കാത്തിരിക്കാം. ഈ ചങ്ങാതിക്കൂട്ടം എനിക്കു വളരെ പ്രിയപ്പെട്ടതാണ്.

വാല്‍‌മീകിയ്ക്കും ഹരിശ്രീയ്ക്കും: ഒരുപാട് നന്ദി.

മുരളി മേനോന്‍: ഇനിയും എഴുതണമെന്നു മനസ്സ് പറയുന്നു. പക്ഷെ,ധാരാളം പരിമിതികളുണ്ട്. ഡിസംബര്‍ 3rd-14th തിരുവനന്തപുരത്ത് ഒരു ട്രെയിനിങ്. അതിനിടയില്‍ ബ്ലോഗ് നോക്കാന്‍ കഴിയുമോ എന്നറിയില്ല. കഴിഞ്ഞില്ലെങ്കില്‍,ഇനി തിരിച്ച് വരും വരെ ഈ സ്നേഹതീരം നിശ്ശബ്ദം :)

ആശംസകളോടെ...
ദാസ്‌ said…
കഥ ഇഷ്ടമായി. നിശ്ശബ്ദത പൂര്‍വ്വാധികം ഊര്‍ജ്ജ്വസ്വലമായ തിരിച്ചുവരവൊരുക്കട്ടെ എന്നാശംസിച്ചുകൊണ്ട്‌... ഈ സ്നേഹതീരത്ത്‌ ഒരല്‍പനേരം
ഉള്ളില്‍ തട്ടുന്ന വിധത്തിലാണിയാളുടെ കഥകള്‍ എല്ലാം..എനിക്കറിയാവുന്ന ചിലരുടെ ജീവിത സാഹചര്യങ്ങളുമായ് സാദൃശ്യങ്ങള്‍ തോന്നി..
ഒരു പക്ഷെ എന്‍റെ തോന്നലാകം ..

കഥ പറഞ്ഞ രീതിയും വരികളും ഇഷ്ടപ്പെട്ടു...
പ്രായം കൂടുന്നത് മനസ്സില്‍നിന്നും പ്രണയം നഷ്ടപെടുംബോഴാണ് അല്ലെ ..?
ഇഷ്ടമായി ..അഭിനന്ദനങ്ങള്‍
Unknown said…
How to make money from betting on football - Work Tomake Money
If หาเงินออนไลน์ you're having problems finding a winning bet online for https://jancasino.com/review/merit-casino/ the day of your communitykhabar choosing, then herzamanindir there are plenty of opportunities available right here. www.jtmhub.com

Popular posts from this blog

ഭയം

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം