ഒരു നെടുവീര്‍പ്പിനൊടുവില്‍

"കുഞ്ഞ്‌ കരയുന്നതു കേട്ടില്ലേ, നീയ്യ്‌?" അകത്തെ മുറിയില്‍ ഇടിമുഴങ്ങി.
അടുക്കളയിലെന്തോക്കെയോ താഴെ വീണുടഞ്ഞു. വിയര്‍ത്തൊലിച്ച്‌, സാരിത്തലപ്പുകൊണ്ട്‌ മുഖം തുടച്ചുകൊണ്ട്‌ അവള്‍ അടുക്കളയില്‍നിന്നോടിവന്നു. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ നോക്കി.
“നീയൊന്നുറങ്ങെന്റെ മോനെ.. അമ്മയ്ക്ക് അടുക്കളേലിമ്മിണി പണീണ്ട്..“
ഈണമില്ലാതൊരു താരാട്ട് മൂളി, അവള്‍ തൊട്ടില്‍ വേഗത്തിലാട്ടി..

അയാള്‍ അടുത്തുവന്ന് അവളുടെ മുഖത്തേയ്ക്ക്‌ തറപ്പിച്ചു നോക്കി.
" എന്താ നിന്റെ ഉദ്ദേശ്യം? അതിനെ കൊല്ലാനാണോ? തള്ളയാണു പോലും ! " അയാള്‍ അവജ്ഞയോടെ മുഖം തിരിച്ചു..
" ഇങ്ങനൊന്നും പറയല്ലേ..ഞാന്‍ നൊന്തുപെറ്റതല്ലേ ഇവനെ..അതു മറക്കണ്ട." അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
"മിണ്ടരുത്‌! നൊന്തു പെറ്റു പോലും ! എന്നിട്ടെവിടെ എന്നെ പത്തുമാസം ചുമന്ന് നൊന്തു പെറ്റ തള്ള? എവിടെയോ ഉണ്ടല്ലോ. നീ ഇന്നേവരെ കണ്ടിട്ടുണ്ടോ? കൊല്ലും ഞാന്‍, എന്റെ കണ്മുന്നിലെങ്ങാനും വന്നു പെട്ടാല്‍ കൊല്ലും ഞാന്‍ !" അയാള്‍ പിന്നെയും അലറി.


അവള്‍ ഒന്നും മിണ്ടാതെ കുഞ്ഞിനെ എടുത്ത്‌ തോളിലിട്ട്‌ അടുക്കളയിലേക്ക്‌ നടന്നു. അടുപ്പിലെ നനഞ്ഞ വിറക്‌ കത്താന്‍ മടിച്ച്‌ പുകഞ്ഞുകൊണ്ടിരുന്നു. അരികിലിരുന്ന പാളക്കീറെടുത്ത്‌ അടുപ്പിലേക്ക്‌ വീശിനോക്കി. പുക പിന്നെയും പടര്‍ന്നതല്ലാതെ തീ കത്തിയില്ല. കുഞ്ഞ്‌ ചെറുതായൊന്നു ചുമച്ചു. വയ്യ.. ഈ പുകയുമായി മത്സരിക്കാന്‍ വയ്യ. കുഞ്ഞിനെ തോളിലിട്ട് അവള്‍ എഴുന്നേറ്റു.

അയാള്‍ അടുക്കളയിലേക്കോടിവന്ന് കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി. വീഴാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു. എന്നിട്ടും, എരിയുന്ന വിറകില്‍ ചവിട്ടി അടുപ്പിനരികില്‍ വീണു. തീപ്പൊരികള്‍ പാറി, അവളുടെ പാദങ്ങളില്‍ വീണ്‌ പൊട്ടിച്ചിതറി. മനസ്സും ശരീരവും ഒരുപോലെ പൊള്ളിയപ്പോള്‍ വേദന കൊണ്ട്‌ പുളഞ്ഞു. തോളുയര്‍ത്തി, പിഞ്ഞിത്തുടങ്ങിയ ബ്ലൌസില്‍ കവിളിലൂടൊഴുകിയിറങ്ങിയ കണ്ണീരു തുടച്ച്‌ അവള്‍ നിലത്തു കുത്തിയിരുന്നു. അടുപ്പില്‍ നനഞ്ഞ വിറകുകള്‍ പുകഞ്ഞുതന്നേയിരുന്നു.
'കരയുന്നോ, തമ്പുരാട്ടി ! കുഞ്ഞ്‌ ചുമച്ചാലും കരഞ്ഞാലും നിനക്കെന്താ, അല്ലേ.. ഇനി അതിനെ വേണ്ടാരുന്നു, എന്നുണ്ടോ, നിനക്ക്‌? ആരെക്കാണിക്കാനാ, ഈ നാടകം? ഞാനിതൊരുപാട്‌ കണ്ടതാ. ഹ്‌.. ഓര്‍മ്മവച്ചനാള്‍ മുതല്‍ ഞാനിതു കുറെ കണ്ടതാ. എന്നോടാണോ, ഈ നാടകം !?"

എന്തു പറഞ്ഞാണിനി...എങ്ങനെ പറഞ്ഞാണിനി.. വേണ്ട ആരോടും ഒന്നും പറയാനില്ല. അവള്‍ ഒരു മൂലയിലേയ്ക്കൊതുങ്ങി ഭിത്തിയില്‍ ചാരി തലകുനിച്ചിരുന്നു. കുഞ്ഞ്‌ അയാളുടെ കയ്യിലിരുന്ന് അസ്വസ്ഥതയോടെ ഉറക്കെ കരഞ്ഞു.

"ഇരുന്നു കണ്ണീരൊഴുക്കാതെ ഇതിനെയൊന്നെടുക്കാന്‍ ഇനി ഞാന്‍ നിന്റെ കാലു പിടിക്കണോ?"

സാരിത്തലപ്പുകൊണ്ട്‌ കണ്ണീരു തുടച്ച്‌, അവള്‍ കുഞ്ഞിനെ വാങ്ങി കിടപ്പുമുറിയിലേയ്ക്ക്‌ നടന്നു.

അയാള്‍ ഉമ്മറത്തുചെന്ന്, ചാരുകസേരയില്‍ കണ്ണടച്ചിരുന്നു. മനസ്സിലും പുക തിങ്ങിയതു പോലെ തോന്നി. മുപ്പത്‌ വര്‍ഷം മുമ്പ്‌ ഇതു പോലൊരു മകയിരം നാളില്‍ ഒരു സ്ത്രീ പ്രസവിച്ചതാണ്‌ തന്നെയും. എന്നിട്ടതോര്‍ക്കാന്‍ ഇന്നവരെവിടെ? ഏതെങ്കിലും നാട്ടിലിരുന്ന് ഈ ദിവസം അവരതോര്‍ക്കുന്നുണ്ടാവുമൊ? ആരോര്‍ക്കാന്‍ ! ഫൂ.. അയാള്‍ മുറ്റത്തേയ്ക്ക്‌ നീട്ടിത്തുപ്പി. ഇവിടെയും ആരുമില്ല, അതൊന്നുമോര്‍ക്കാന്‍. അയാള്‍ കിടപ്പുമുറിയിള്‍ ചെന്നു നോക്കി. അവള്‍ ഭിത്തിയുടെ നേര്‍ക്ക്‌ ചരിഞ്ഞുകിടന്നു കുഞ്ഞിന്‌ പാലു കൊടുക്കുന്നുണ്ട്‌. അയാള്‍ ശബ്ദമുണ്ടാക്കാതെ തിരിച്ചു പോന്നു. ചാരുകസേരയിള്‍ വീണ്ടും വന്നിരുന്നു. താനും ഒരിക്കലിങ്ങനെ അമ്മയോടുചേര്‍ന്ന് കിടന്നുകാണുമോ? അമ്മയുടെ താരാട്ട്‌ കേട്ടുറങ്ങിക്കാണുമോ? എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും, അങ്ങനെയൊരു താരാട്ടിന്റെ ഒരു നേരിയ ഈണം പോലും മനസ്സിലേയ്ക്കു കടന്നുവന്നില്ല.

അമ്മ തന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ തനിക്കെത്ര വയസ്സു കാണും? മൂന്ന്‌, അതോ നാല്‌ ? അച്ഛനോട്‌ പിണങ്ങി പോയതാണു പോലും ! അയാളുടെ മനസ്സില്‍ വെറുപ്പ്‌ നുരഞ്ഞുപൊങ്ങി. അച്ഛന്‍ കൊല്ലുമെന്നു പറഞ്ഞാലും പോകണമായിരുന്നോ, സ്വന്തം മകനെ ഉപേക്ഷിച്ച്‌? വാശിയായിരുന്നു പോലും! എവിടെയോ സുഖമായി ജീവിക്കുന്നുണ്ട്. ഒന്നും അറിയേണ്ടല്ലോ. ഈ മകന്‍ എങ്ങനെ വളര്‍ന്നു, എത്ര വേദനിച്ചു ഇതൊന്നും അറിയേണ്ടല്ലോ. എല്ലാവരും ജയിച്ചു. തോറ്റത് ഈ പാഴ്‌ജന്മം മാത്രം. ഉള്ളിലെ വിങ്ങല്‍ കണ്ണില്‍ നനവായ്‌ പടരുന്നത്‌ അറിഞ്ഞില്ലെന്നു നടിച്ച്‌, അരമതിലിലിരുന്ന പാത്രമെടുത്ത്‌ അയാള്‍ ദേഷ്യത്തോടെ മുറ്റത്തേയ്ക്ക്‌ വലിച്ചെറിഞ്ഞു. പാത്രം വയ്ക്കാന്‍ കണ്ട ഒരു സ്ഥലം!


അച്ഛനും വാശിക്കാരനായിരുന്നു. അമ്മ പോയതിനു പിന്നാലെ ഒരു സ്ത്രീ അമ്മയായി അച്ഛനോടൊപ്പം കയറിവന്നു. ആദ്യദിവസം മുതലേ അവരെ എന്തിനെന്നറിയാതെ വെറുത്തു. അവരെ കൊന്നുകളഞ്ഞാലോ എന്നു വരെ ആലോചിച്ചിട്ടുണ്ട്‌. കുട്ടിയായതുകൊണ്ട്‌ ഒന്നും ചെയ്യാന്‍ ധൈര്യമുണ്ടായില്ല. അച്ഛനും ആ സ്ത്രീയും ആളുകളുടെ മുന്നില്‍ സ്നേഹമഭിനയിച്ചു നടന്നു. ആരും കാണാത്തപ്പോള്‍ അവര്‍ പരസ്പരം തര്‍ക്കിച്ചു. കയര്‍ത്തു.. അപ്പോഴൊക്കെ ജന്മം തന്ന സ്ത്രീയെ കൂടുതല്‍ കൂടുതല്‍ വെറുത്തു.അച്ഛനും ജീവിതം മടുത്തുകാണും. അതാവും, നേരത്തെ തന്നെ മരണത്തിനു പിന്നാലെ നടന്നു പോയത്‌. പിന്നീടൊരിക്കലും അവര്‍ ചിരിച്ചുകണ്ടില്ല. അച്ഛന്റെ മരണം അവരെ തളര്‍ത്തിയിരുന്നോ? അച്ഛനെ അവര്‍ സ്നേഹിച്ചിരുന്നോ? ആര്‍ക്കറിയാം! ഒരുദിവസം, എന്തൊക്കെയോ ബാഗില്‍ കുത്തിനിറച്ച്‌ അവര്‍ ഇറങ്ങിപ്പോയി. അത്‌ നിസ്സംഗതയോടെ നോക്കിനിന്നു. പിന്നെ, അകത്തു കയറി വാതിലടച്ചു.

അന്നു വൈകിട്ട്‌, അയലത്തെ കാളിത്തള്ളയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട്‌ വിളമ്പിത്തന്ന ചോറുവാരിത്തിന്നുമ്പോള്‍, കണ്ണു നിറഞ്ഞിരുന്നെങ്കിലും ചുട്ട മുളകു ചേര്‍ത്തു കുഴച്ച ആ ചോറിന്‌ നല്ല സ്വാദായിരുന്നു. പിന്നീട്‌ വിശന്നപ്പോഴൊക്കെ കാളിത്തള്ളയുടെ വിളിയ്ക്ക് കാതോര്‍ത്തിരുന്നു. കൊയ്ത്തും മെതിയുമുള്ള വീടുകളിലെ പിന്നാമ്പുറത്ത് ചെന്ന് ആഹാരത്തിന് കാത്തുനില്‍ക്കാന്‍ അഭിമാനം സമ്മതിച്ചില്ല. സ്കൂളില്‍ പോകാന്‍ ആരും പറഞ്ഞില്ല. കാളിത്തള്ളയോടൊപ്പം പാടത്തു പോയി. ആദ്യമൊക്കെ വെറുതെ എല്ലാം നോക്കിനിന്നു. പിന്നെ, ഒരു ദിവസം കാളിത്തള്ള പാടത്ത് നിന്ന് വിളിച്ചുപറഞ്ഞു,
“നോക്കിനിക്കാണ്ട്, ഇങ്ങോട്ടെറങ്ങിവാ ചെക്കാ..”
പാടത്തേയ്ക്കിറങ്ങുമ്പോള്‍ കാല്‍ വഴുക്കി. ചെളിയില്‍ മുഖമടിച്ചു വീണു. പാടത്ത് അങ്ങുമിങ്ങും നിന്ന് പരിഹാസച്ചിരി. അടക്കം പറച്ചില്‍.

“ എന്തിത്ര ചിരിക്കാന് പെണ്ണുങ്ങളേ..നീയൊന്നും ചെളീല് വീഴാത്ത പോലെ.. എന്നെക്കൊണ്ടൊന്നും പറേപ്പിക്കല്ലേ..”
കാളിത്തള്ള വന്ന് കയ്യില്‍ പിടിച്ചെഴുന്നേല്‍‌പ്പിച്ചു. മുഖത്തെ ചെളിയില്‍ കണ്ണീരു കലര്‍ന്നത് അവര്‍ കണ്ടില്ലെന്നു നടിച്ചതാവുമോ? വൈകിട്ട് പണി കഴിഞ്ഞ് വരമ്പത്ത് കയറിയപ്പോള്‍, രണ്ടു രൂപ ആരോ കയ്യില്‍ വച്ചു തന്നു. ആദ്യമായി കിട്ടിയ കൂലി. അന്ന് ആഹാരം വിളമ്പിവച്ചിട്ട് കാളിത്തള്ള അടുക്കളയിലേയ്ക്ക് പോയപ്പോള്‍ കൂടെ ചെന്നു.
“എന്താ ചെക്കാ, നിന്ന് പര്ങ്ങണത്? വെശപ്പില്ലേ.?”
ഒന്നും മിണ്ടാതെ ആ രണ്ടുരൂപ ആ ചുക്കിച്ചുളിഞ്ഞ ഉള്ളംകയ്യില്‍ വച്ചുകൊടുത്ത്, തിരിഞ്ഞുനടന്നു. കണ്ണീരൊഴുകുന്നത് അവര്‍ കാണണ്ടെന്നു തോന്നി.
അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അരികില്‍ വന്ന് അവര്‍ മുടിയില്‍ തലോടി.
“ഭഗോതിയേ, കാത്തോളണേ...ആരോരുമില്ലാത്ത ചെക്കനാ ”
കൂനിക്കൂടി നടന്നകന്ന ആ രൂപം തന്റെ സ്വന്തം അമ്മയായിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോയി.

കുട്ടനാടില്‍ പിന്നെയും കുറെ കൊയ്ത്തും മെതിയും കടന്നു പോയി. കാവിലെ ഉത്സവങ്ങൾക്ക് കാളിത്തള്ളയോടൊപ്പം പോയി. ചാന്തും പൊട്ടും വാങ്ങാന്‍ പെണ്ണുങ്ങള്‍ കലപിലകൂട്ടുന്നിടത്തേയ്ക്ക് നോക്കിയില്ല. വെറുപ്പാണ് തോന്നിയത്.

കാളിത്തള്ളയ്ക്കു വയ്യാതായപ്പോള്‍ അവരെ പണിക്കയച്ചില്ല. പാടത്തെ പണികഴിഞ്ഞ്, അരിയും മുളകുമൊക്കെ വാങ്ങിക്കൊണ്ടു പോയി, അവര്‍ക്ക് കഞ്ഞി വച്ചു കൊടുത്തു. വിറച്ച് വിറച്ച്, പ്ലാവില കൊണ്ട് അവര്‍ കഞ്ഞി കോരിക്കുടിക്കുന്നതു നോക്കിയിരുന്നപ്പോഴൊക്കെ സങ്കടം തോന്നിയിരുന്നു. കാളിത്തള്ള കൂടി പോയാല്‍ പിന്നെ... അവര്‍ ഉറങ്ങുമ്പോഴൊക്കെ അടുത്ത് ചെന്നു നോക്കി. ആ എല്ലിന്‍‌കൂട് അനങ്ങുന്നുണ്ടോ?..

ഒരു ദിവസം രാവിലെ ചെന്നു നോക്കുമ്പോള്‍ കാളിത്തള്ള ആ എല്ലിന്‍‌കൂട് ഉപേക്ഷിച്ച് എവിടെയോ പോയ് മറഞ്ഞിരുന്നു. ചിത കൊളുത്തിയപ്പോള്‍, ഒരിക്കല്‍ക്കൂടി അനാഥനായി.

പിന്നീട്, ആരുടെയൊക്കെയോ നിര്‍ബ്ബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചു. വേണ്ടിയിരുന്നില്ല.ആരോടെന്നില്ലാതെ, എന്തിനെന്നില്ലാതെ, വെറുപ്പ്‌ മനസ്സില്‍ പുകഞ്ഞു നീറി. ഓര്‍മ്മകളില്‍ മുങ്ങിയപ്പോള്‍ അടുക്കളയിലെ പുക ഉമ്മറത്തേയ്ക്കു എത്തിയതറിഞ്ഞില്ല. അടുക്കളയില്‍ ചെന്ന് അടുപ്പിലേയ്ക്ക്‌ കുറെ വെള്ളം കോരിയൊഴിച്ചു. തീയണയട്ടെ, എന്നാലെങ്കിലും, ഈ നശിച്ച പുക....


അയാള്‍ ഉമ്മറത്ത്‌ കൈകള്‍ കൂട്ടിത്തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അടുക്കളയിലാരോ കടന്നതുപോലെ തോന്നി. ചെന്നുനോക്കുമ്പോള്‍ ഓടിക്കയറിവന്നിട്ടെന്ന പോലെ അണച്ചുകൊണ്ട്‌ അവള്‍. മുഖത്ത്‌ വിയര്‍പ്പുതുള്ളികള്‍. കയ്യില്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. അയാള്‍ അടുത്തുചെന്ന് അവളെ അടിമുടിയൊന്നു നോക്കി. അവള്‍ ഒന്നു പതറിയോ? ഒന്നമര്‍ത്തിമൂളിയിട്ട്‌ അയാള്‍ തിരിഞ്ഞുനടന്നു. ചാരുകസേരയില്‍ ചെന്നിരുന്നു. ഉറങ്ങിപ്പോയതറിഞ്ഞില്ല.

കണ്ണു തുറന്നു നോക്കുമ്പോള്‍ വെയില്‍ മങ്ങിയിരുന്നു. ഒന്നു കുളിച്ച്‌ അടുക്കളയില്‍ ചെന്നു നോക്കി. അടുപ്പ്‌ വീണ്ടും കത്തിയിട്ടുണ്ട്‌. തെളിഞ്ഞ കനലുകള്‍ക്കു മീതെ അടച്ചു വച്ച പാത്രം തുറന്നുനോക്കി. കപ്പ വേവിച്ചത്‌ ചൂടാറാതെയിരുപ്പുണ്ട്‌. കിടപ്പുമുറിയില്‍ ചെന്നു നോക്കി. കുഞ്ഞ്‌ ഉറക്കമാണ്‌. അവള്‍ കുളിച്ച്‌ വസ്ത്രം മാറിയിട്ടുണ്ട്‌. വിടര്‍ത്തിയിട്ട മുടിയില്‍ തങ്ങിനില്‍ക്കുന്ന ഒരു തുളസിക്കതിര്‍. അവള്‍ കുനിഞ്ഞിരുന്ന് കീറിയതെന്തോ തുന്നുകയാണ്‌. അയാളുടെ ഉള്ളില്‍ ദേഷ്യം പിന്നെയും പുകഞ്ഞു. കട്ടിലില്‍ പോയി കിടന്നു. ഒരു ജന്മദിനം കൂടി കടന്നുപോവുന്നു. ആരുമറിയാതെ. അമ്മ പോലുമോര്‍ക്കാനില്ലാതെ. ആത്മനിന്ദയില്‍ അയാള്‍ ഉരുകി. ഉറക്കെ കരഞ്ഞാലോ എന്നു തോന്നി. കണ്ണുകളിറുകെയടച്ചുകിടന്നു.

നെറ്റിയില്‍ ചന്ദനം തൊട്ടതുപോലൊരു തണുപ്പ്‌ ! ആരോ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തിയോ? അയാള്‍ കണ്ണു തുറന്നു നോക്കി. പേടിച്ചരണ്ട മുഖത്തോടെ അവള്‍ അകന്നുമാറി. അയാള്‍ വീണ്ടും കണ്ണുകളടച്ചു. മനസ്സിലെവിടെയോ ഒരു ചെറുകാറ്റു വീശി. അടക്കിവച്ച നൊമ്പരം കണ്‍പീലികളില്‍ മുത്തുകളായ്‌ തിളങ്ങി.. പിന്നെ, മെല്ലെ മെല്ലെ, മഞ്ഞിന്റെ തണുപ്പുള്ള, തുളസിക്കതിരിന്റെ ഗന്ധമുള്ള അവളുടെ മുടിയിഴകള്‍ അയാളുടെ മുഖം മറച്ചപ്പോള്‍ കണ്ണുനീരരുവികള്‍ കുതിച്ചൊഴുകി. അയാളുടെ മുഖം ഹൃദയത്തോട്‌ ചേര്‍ത്ത്‌ അവള്‍ ഒരു മന്ത്രം പോലെ അയാളുടെ കാതില്‍ പറഞ്ഞു,
"എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍..."
അയാള്‍ അന്നാദ്യമായി അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കി. ആ ജന്മം നിഷേധിക്കപ്പെട്ട സ്നേഹം മുഴുവന്‍ ആ കണ്ണുകളില്‍ തിരയടിക്കുന്നത്‌ അയാള്‍ കണ്ടു. തലയണയ്ക്കരികിലായി അവള്‍ വച്ചിരുന്ന കോടിമണമുള്ള ഷര്‍ട്ട്‌ അയാള്‍ കയ്യിലെടുത്തു. പിന്നെ അവളുടെ കീറിത്തുടങ്ങിയ സാരിയിലേയ്ക്ക്‌ നോക്കി. അതിലെ തുന്നലുകള്‍ മെല്ലെ നക്ഷത്രങ്ങളായി. അവള്‍ നക്ഷത്രരാജ്യത്തെ രാജകുമാരിയും.


തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞുണര്‍ന്ന് നേരിയ ശബ്ദത്തില്‍ കരഞ്ഞു. അയാളുടെ മാറില്‍ ചേര്‍ന്നു കിടന്ന്, അവള്‍ ഏതോ ഒരു പഴയ താരാട്ടിന്റെ ഈണം മൂളി. ആ താരാട്ടിന്റെ സുഖമുള്ള ഈണത്തില്‍ കുഞ്ഞ്‌ വീണ്ടും മയങ്ങി, ഒപ്പം അയാളും.

Comments

"എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍..."

പലരും ഇങ്ങിനെയാണ് സ്നേഃഅതീരമേ.
ഉള്ളിലുള്‍ലത് പുറത്ത് കാണിക്കാത്ത ചിലര്‍(ഞാനേതായാലും ആ ടൈപ്പല്ല)

എഴുത്ത് ഭംഗിയായി.
:-)
ഉപാസന

ഓഫ് കുറേ നാളായി ഇവിടെ കയറിയിട്ട്. :-(
"എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍..."

പലരും ഇങ്ങിനെയാണ് സ്നേഃഅതീരമേ.
ഉള്ളിലുള്‍ലത് പുറത്ത് കാണിക്കാത്ത ചിലര്‍(ഞാനേതായാലും ആ ടൈപ്പല്ല)

എഴുത്ത് ഭംഗിയായി.
:-)
ഉപാസന

ഓഫ് കുറേ നാളായി ഇവിടെ കയറിയിട്ട്. :-(
nalla katha ..
snehamanakhilasaram oozhiyil
അടക്കിവച്ച നൊമ്പരം കണ്‍പീലികളില്‍ മുത്തുകളായ്‌ തിളങ്ങി.. പിന്നെ, മെല്ലെ മെല്ലെ, മഞ്ഞിന്റെ തണുപ്പുള്ള, തുളസിക്കതിരിന്റെ ഗന്ധമുള്ള അവളുടെ മുടിയിഴകള്‍ അയാളുടെ മുഖം മറച്ചപ്പോള്‍ കണ്ണുനീരരുവികള്‍ കുതിച്ചൊഴുകി.
.....................................
ഹൃദ്യമായ കഥ!
d said…
ഇത് സ്നേഹതീരം തന്നെ!
കഥ നന്നായിട്ടുണ്ട്....
Anonymous said…
സംഗതി മോസല്ല....അവസാനം ഒരല്‍പം.....പൈങ്കിളിയായില്ലേന്നൊരു..
ശ്രീ said…
അറിയാതെ കണ്ണു നിറഞ്ഞല്ലോ ചേച്ചീ...

കഥ വളരെ ഇഷ്ടപ്പെട്ടു. അവസാനം ഒരു നെടുവീര്‍പ്പോടെ തന്നെ ഞാനും ഈ കമന്റിടുന്നു.
വളരെ നന്നായിരിക്കുന്നു കഥ. ഇങ്ങിനെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍‍ ചുരുക്കമല്ലേ?
Appu Adyakshari said…
“ഭഗോതിയേ, കാത്തോളണേ...ആരോരുമില്ലാത്ത ചെക്കനാ ”
കൂനിക്കൂടി നടന്നകന്ന ആ രൂപം തന്റെ സ്വന്തം അമ്മയായിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോയി.

"എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍..."

രണ്ടു വ്യത്യസ്ത കഥാപാത്രങ്ങള്‍. രണ്ടുപേരും മനസില്‍ കോറിയിടപ്പെട്ടുകഴിഞ്ഞു. അതീവസുന്ദരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

(ഇനി കുറേപ്പേരെ ഇങ്ങോട്ട് പറഞ്ഞുവിടട്ടെ, ഈ സ്നേഹതിരത്ത് ഒന്നിരിക്കാന്‍ :-) ]
നല്ല കഥാതന്തു. നന്നായിത്തന്നെ പറഞ്ഞിരിയ്ക്കുന്നു.
പക്ഷേ...ആദ്യഭാഗത്തിന്റെ കെട്ടുറപ്പു തോന്നിയില്ല അവസാനത്തിന്‌. മുഴുമിപ്പിയ്ക്കാന്‍ തിടുക്കപ്പെട്ട പോലെ.
വലിഞ്ഞു നിന്നിരുന്ന ഇഴകള്‍ പെട്ടെന്നു പൊട്ടിച്ചിടാതെ, മെല്ലെ മെല്ലെ അയച്ചു കൊടുത്താല്‍ കൂടുതല്‍ നന്നാകുമായിരുന്നു.

ആശംസകള്‍.
BS Madai said…
അപ്പുവാണ്‌ പറഞ്ഞുവിട്ടത്, ഈ കഥ മിസ് ചെയ്യല്ലേ എന്ന് പറഞ്ഞ്‌...
ഹൃദ്യമായ കഥ - കാലം കുറേകൂടി മുന്നോട്ടു ചലിച്ചാല്‍ ഒരുപക്ഷെ ഈ കഥയുടെ പശ്ചാത്തലം / അന്തരീക്ഷം വായനകാരന് മനസ്സിലാക്കാന്‍ പറ്റുമോന്നറിയില്ല... വിറകിന്റെ അടുപ്പ് പോലും നമുക്ക് അന്യമായികഴിഞ്ഞു!
ദേഷ്യക്കാരന്റെ മനസ്സ്, അതു മനസ്സിലാക്കി. പക്ഷേ ആ മനസ്സിലെ ശ്ക്തമായ പ്രതിധ്വനികള്‍ മുഴങ്ങിയ കഥയുടെ ബാക്കി ഭാഗം വികലമായില്ലേ എന്നു തോന്നി. കഥ പറയാനുള്ള കഴിവ് മനസ്സിലാക്കുന്നു. അനുഭവങ്ങളുടെ ഓര്മ്മകളേ അരക്കിട്ട് വച്ചിരിക്കുന്ന മനസ്സിനേയും അറിയുന്നു. ആശംസകള്‍.:)
ഇനിയും നല്ല കഥകള്‍ക്കായി.
എളുപ്പം എന്നെ ഇവിടെ എത്തിച്ച അപ്പുവിനും നന്ദി.
അപ്പു പറഞ്ഞുവിട്ടതുകൊണ്ടാണ് ഈ സ്നേഹതീരത്തെത്തി കുറച്ചുനേരം ഇരിക്കാൻ സാധിച്ചത്. മനോഹരമായ ഈ കഥ ഒരു കുളിർകാറ്റുപോലെ തഴുകിത്തലോടുന്നു...
raadha said…
ഒരു തലോടലില്‍ അലിഞ്ഞു പോകാത്ത മനസ്സുകള്‍ ഉണ്ടോ?? കഥ വായിച്ചു കണ്ണുകള്‍ നിറഞ്ഞു. നന്നായിട്ടുണ്ട്. ഇനിയും എഴുതുക.
Kaithamullu said…
എല്ലാരും പറഞ്ഞതോണ്ട് പറയുകയല്ല, ട്ടോ:
കഥക്കൊരു പ്രത്യേക ചാരുത!
പറയുന്നയാളുടെ മനസ്സ് മുഴുവന്‍ പ്രതിഫലിക്കുന്നത് പോലെ തോന്നി.

“ഈണമില്ലാതൊരു താരാട്ട് മൂളി, അവള്‍ തൊട്ടില്‍ വേഗത്തിലാട്ടി..“

‘അയാളുടെ മാറില്‍ ചേര്‍ന്നു കിടന്ന്, അവള്‍ ഏതോ ഒരു പഴയ താരാട്ടിന്റെ ഈണം മൂളി.“


-അപ്പോള്‍ താരാട്ടിന് ഒരു ഈണമുണ്ടായിരിക്കുന്നു, ഒരു താളവും, അല്ലേ?


കഥാകാരിക്ക് അഭിനന്ദനങ്ങള്‍!
അപ്പൂനും താങ്ക്സ്,ട്ടാ!
ഇത്രയേയുള്ളൂ ആണുങ്ങളുടെ കാര്യം.പാവങ്ങളാണെന്നെ.(കഥ ഇഷ്ടമായി )
ആദ്യപകുതിയ്ക്ക് ഒരു നല്ല കെട്ടുറപ്പുണ്ട്.. പിന്നെ പിന്നെ അവസാനത്തെ ചന്ദനം തൊടുവിയ്ക്കലിലൂടേ ഞാനൊരു പൈങ്കിളിയൂടെ മായികവലയത്തില്‍ വെള്ളിനക്ഷത്രം പതിച്ച വസ്ത്രമണിഞ്ഞ് പൂമ്പാറ്റകളും താരാട്ടുപാട്ടിന്റെ ‘മുന്നില്ലാതിരുന്ന‘ ഈണത്തില്‍ അലിഞ്ഞലിഞ്ഞ്... ഹോ....
:)

പിന്നെ എന്നെ ഇങ്ങോട്ട് വിട്ടത് കമന്റടിക്കാരുടേ ഹോള്‍സേല്‍ ഏജന്റല്ലാ ട്ടൊ, പകരം ശ്രീയെന്ന റീട്ടെയില്‍ ഏജന്റാ...
ഫോളോ-അപ് വച്ച് കമന്റ് റിപ്ലേയ്ക്ക് കാത്തുനില്‍ക്കാതെ ഞാനിതാ പായുന്നു.. ‘പായുന്ന യാഗാ........ :)‘

ബൈ ദ വേ, പോസ്റ്റ് കലക്കീ ട്ടാ...അ...ആ........
സ്നേഹതീരത്ത് നിന്നും മനോഹരമായ സ്നേഹഗാഥ.
ഇവിടിങ്ങനെയൊരു കഥയുണ്ടെന്നു കേട്ടിട്ടു വന്നതാ..ഏതായാലും വന്നത് വെറുതെ ആയില്ല......ഇഷ്ടപ്പെട്ടു..
കഥ ഇഷ്ടമായി...

എന്നാലും കാളിത്തള്ളയെ സ്നേഹിച്ച അയാള്‍ക്കിത്രക്രൂരനാകാന്‍ കഴിയുമൊ...ഇല്ലെന്ന് അവള്‍ക്കറിയാമല്ലെ..

അപ്പുണ്ണി വഴിയാണട്ടൊ ഞാനും ഇവിടെ എത്തപ്പെട്ടത്..
nandakumar said…
നല്ല ഒതുക്കത്തോടെയും കയ്യടക്കത്തോടെയും പറഞ്ഞിരിക്കുന്നു, അവസന ഭാഗമൊഴിച്ചാല്‍ ബാക്കിയെല്ലം ഗംഭീരം.( സ്ഥിരം ഫോര്‍മുല തന്നെയാണ് അവസാനം; കഥയുടെ പര്യവസാനത്തിനോ, വേറിട്ട ചിന്തക്കു മടിയായിട്ടോ?) ഒരു കാലഘട്ടം കുറച്ചു വാക്കുകളില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
കഥയില്‍ അത്ര വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ഈ ആവിഷ്കാര രീതിയില്‍, പിന്നെ വരണ്ടുണങ്ങിയ ബ്ലോഗുലകത്തില്‍ ഇതൊരു കുളിര്‍ മഴയായി അനുഭവപ്പെട്ടു ;)
സന്തോഷം. ഇനിയും തുടരുക.

നന്ദന്‍/ നന്ദപര്‍വ്വം
ഇത് എന്റെ സ്നേഹതീരം. സ്നേഹത്തിന്റെ താളവും വിരഹത്തിന്റെനൊമ്പരവും ആശ്വാസത്തിന്റെ നീര്‍ച്ചാലും സ്നേഹതീരത്തിന്റെ കൌക്കുമ്പിളില്‍...

എന്നും നന്മകള്‍ നേരുന്നു.
ഒരുപാടിഷ്ടപ്പെട്ടു ഈ കഥ. അൽ‌പ്പം പൈങ്കിളി ഇല്ലെങ്കിൽ ജീവിതം വല്ലാതെ മുരടിച്ചു പോകില്ലേ?
പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങളെന്നെ ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞല്ലോ ! എന്റെ കഥ വായിക്കാന്‍ ഇത്രയും പേര്‍ (അതും, ഇത്ര പെട്ടെന്ന് )ഈ സ്നേഹതീരത്ത് വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അപ്പുവിനോടും ശ്രീയോടും ആദ്യം തന്നെ നന്ദി പറയുന്നു.

ഉപാസന: സന്തോഷം :) ഉപാസന ആ ടൈപ്പ് അല്ലല്ലോ.സ്നേഹമെല്ലാം ഹൃദയത്തിനുള്ളില്‍ വച്ചു പൂട്ടി തക്കോല്‍ കയ്യില്‍ വച്ചു നടന്നിട്ടെന്തിനാ, അല്ലേ :)ഇവിടെ വന്നതിനും ആദ്യം കമന്റിട്ടതിനും ഒരുപാട് നന്ദി.
the man to walk with : :) നന്ദി.
വിപിന്‍ : നിങ്ങളെല്ലാം നല്‍കുന്ന സ്നേഹമാണ് എന്റെ കഥയെ ഹൃദ്യമാക്കുന്നത്. നന്ദി
വീണ: ഞാനറിയാതെ ഞാനൊഴുകിയെത്തുന്നത്,പലപ്പോഴും സ്നേഹത്തിലേയ്ക്കും, നൊമ്പരങ്ങളിലേയ്ക്കുമാണ്. നല്ല വാക്കുകള്‍ക്ക് നന്ദി, വീണ..
OAB : വളരെ സന്തോഷമുണ്ട്, ഈ സ്നേഹതീരത്ത് വന്നതില്‍.നന്ദി.
യാഥാസ് : വീണ്ടും കണ്ടതില്‍ സന്തോഷം. നന്ദി.
ശ്രീ: ഒരുപാട് നന്ദി, ശ്രീ.
എഴുത്തുകാരി : വളരെ നന്ദി, കൂട്ടുകാരീ.
അപ്പു : അപ്പൂനോട് ഞാനെന്താ പറയുക ! ഈ സ്നേഹതീരത്തെക്കുറിച്ച് കൂട്ടുകാരോടെല്ലാം പറഞ്ഞതിന് ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും, വളരെ സന്തോഷമുണ്ട്.
ചന്ദ്രകാന്തം : വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും വളരെ നന്ദി. തീര്‍ച്ചയായും, പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
BS MADAI : ശരിയാണ്. പഴയ കാലത്തെ വിറകടുപ്പുകള്‍ ഇപ്പോ എങ്ങും കാണാനേയില്ല !
വന്നതിന്, കമന്റ്സ് എഴുതിയതിന് ഒരുപാട് നന്ദി.
വേണു : വായിച്ചതിന്,അഭിപായങ്ങള്‍ പറഞ്ഞതിന്
നന്ദി, വേണു.. മനസ്സ് പോയ വഴിയിലൂടെയാണ് എന്റെ പേന ചലിച്ചത്.. ചിലപ്പോ, പലതും വെറും മോഹങ്ങളാവാം.
ബിന്ദു : വളരെ സന്തോഷം ബിന്ദു. ഈ സ്നേഹതീരത്ത് സ്നേഹം മാത്രമേയുള്ളൂ. പോന്നോളൂ.
രാധ : അതെ. എല്ലാ മനസ്സുകളും അങ്ങനെയാണ്.
നിങ്ങളുടെ സ്നേഹം, ഇനിയും നന്നായി എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നു. നന്ദി.
കൈതമുള്ള് : നന്ദി പറയാന്‍ വാക്കുകളില്ല. അത്രയ്ക്കും സന്തോഷമുണ്ട്.
മുസാഫിര്‍ : നന്ദി, മുസാഫിര്‍
സുമേഷ് : ഈ കമന്റും എനിക്കിഷ്ടമായീട്ടോ :)
വല്യമ്മായി : ഒത്തിരി സന്തോഷമുണ്ട്, വല്യമ്മായി ഇവിടെ വന്നതില്‍. നന്ദി.
ആദര്‍ശ്: വന്നതിന് എന്റെ കഥ വായിച്ചതിന് നന്ദി
കുഞ്ഞന്‍ : സ്നേഹമെന്നത് എപ്പോള്‍ എങ്ങനെ ആരോട് എന്തുകൊണ്ട് എന്നതൊക്കെ നിര്‍വ്വചനങ്ങള്‍ക്ക് അതീതമാണ് എന്ന് എനിക്കും പലപ്പോഴും തോന്നീട്ടുണ്ട്. നന്ദി, കുഞ്ഞന്‍..
നന്ദകുമാര്‍ : അഭിപ്രായങ്ങള്‍ പറഞ്ഞതിന് പ്രത്യേകം നന്ദി. കൂടുതല്‍ നന്നായി എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കാം.
തറവാടി : വളരെ നന്ദി.
സജി : സമ്മതിച്ചു. ഇത് മിന്നാമിനുങ്ങുകളുടെ സ്നേഹതീരം തന്നെ :)
ലക്ഷ്മി : ശരിയാണ്. ജീവിതമെന്നത് പല വികാരങ്ങളുടെയും സമ്മിശ്രമല്ലേ. നന്ദി.
കഥ ഒരു ശുഭപര്യവസാനിയായിരിക്കണം
എന്ന് വിചാരിച്ചോ? അതോ ജീവിതത്തിന്റെ ദുരന്തം വരക്കണ്ട എന്നോ?
അനാഥത്വം ഒറ്റപെടല്‍ ഒക്കെ ബാല മനസ്സിനെ വികലമാക്കും,പ്രത്യേകിച്ച് പുറം തള്ളപ്പെട്ടത് അമ്മയില്‍ നിന്നാവുമ്പോള്‍ ഒത്തിരി മാ‍നങ്ങള്‍ ഉള്ള മാതൃത്വം തിരിച്ചറിയാതെ,ആ സ്ത്രീ പെറ്റകുഞ്ഞിനെ ഉപേക്ഷിച്ച് പടിയിറങ്ങിയത്
പൊറുക്കാനാവാത്ത അപരാധം തന്നെയാണത്...

“എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍...”

ഒരു പക്ഷെ ഈ വാചകം ആ ‘അമ്മ’ പറഞ്ഞിരുന്നെങ്കില്‍, മകന്റെ അച്ഛന്റെ ജീവിതം തന്നെ മറ്റൊന്നായേനെ !

പാതി കണ്ടില്ല പാതി കേട്ടില്ല. കണ്ടതിലും കേട്ടതിലും പരാതിയും ഇല്ലാ എന്ന് കരുതുന്നവള്‍
ആരോ അവരാണ് നിസ്വാര്‍ത്ഥയായ അമ്മയും ഭാര്യയും ...സ്ത്രീ ജന്മം അതാവാന്‍ പ്രാര്‍ത്ഥിക്കാം.
മറുമൊഴിയില്‍ കമന്റ്കണ്ടു,എത്തിയതാ ഞാന്‍.
Murali K Menon said…
വളരെ നന്നായിട്ടുണ്ടെന്ന് ഒറ്റവാക്കില്‍ പറഞ്ഞ് നിര്‍ത്തുന്നു.
മനോഹരമായ ഒരു കഥ ഹൃദയസ്പര്‍ശിയായി അവതിരിപ്പിക്കുന്നതില്‍ കഥാകാരി വിജയിച്ചിരിക്കുന്നു.
അനുമോദനങ്ങള്‍!
Seema said…
എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍..."
orupad late aayi ithu vaayikkan....nalla katha....!manassil thatty....!
Anonymous said…
സ്ഥിരം വാര്പ്പ് മാതൃകയിലുള്ള ഒരു കഥ ആണെങ്കിലും കൊള്ളാം.അവസാനം പൈങ്കിളി ആയിപ്പോയി എന്ന യാഥാസ്തിതികന്റെ അഭിപ്രായത്തോട് പൂര്ണ്ണമായും യോജിക്കുന്നു.....

അക്ഷരതെറ്റുണ്ട് തിരുത്തുക

യുക്തിവാദി.ബിവി
G.MANU said…
നേരത്തെ വായിച്ചെങ്കിലും കമന്റിടാന്‍ തിരക്കിനിടയില്‍ വിട്ടുപോയി

ഇതുവരെയുള്ള സ്നേഹതീരത്തിലെ മാസ്റ്റര്‍പീസ്.

കൊച്ചു കൊച്ചു കാര്യങ്ങളുടെ മുത്തുകള്‍ കൊണ്ട് കോര്‍ത്ത മനോഹരമായ കഥ..
എല്ലാ ദേഷ്യക്കാരും ഇങ്ങനെ തന്നെയാകും...
നിഷേധിക്കപ്പെട്ട സ്നേഹമാണ് ഒരാളെ പരുക്കനാക്കുന്നത്..

കഥയുടെ തുടക്കവും ഒടുക്കവും മനോഹരം...
ധൃതി കാണിക്കാതെ കയ്യടക്കത്തോടെ തീര്‍ത്തിരിക്കുന്നു

ആശംസകള്‍..
ഈയിടെ ആലപ്പുഴയ്ക്ക് ട്രാന്‍സ്ഫറായതുകൊണ്ട് യാത്ര ചെയ്യാനേ നേരമുള്ളൂ. ആരുടെയും ബ്ലോഗില്‍ വന്നൊന്നു നോക്കാന്‍ പോലും പറ്റുന്നില്ല.എല്ലാവരും സദയം ക്ഷമിക്കുമെന്നു കരുതട്ടെ.

മാണിക്യം : ശരിയാണ്. ഒരു ദുരന്തം പറഞ്ഞവസാനിപ്പിക്കാന്‍ മനസ്സ് വന്നില്ല.(ഒരു കഥാകാരിക്ക് അതു ചേരുമോ എന്നെനിക്കറിയില്ല.) എല്ലാവരും സന്തോഷമായിരിക്കട്ടെ എന്നാണ് മനസ്സില്‍.
വിശദമായി അഭിപ്രായങ്ങള്‍ പറഞ്ഞതിന് വളരെ നന്ദി.

മുരളിമേനോന്‍ : നന്ദി സുഹൃത്തെ

ആവനാഴി : വളരെ സന്തോഷം തോന്നി, നിങ്ങളുടെയെല്ലാം സാന്നിദ്ധ്യം ഇവിടെ കണ്ടപ്പോള്‍. നന്ദി.

സീമ : ഒരിക്കലും വരാതിരിക്കുന്നതിനെക്കാ‍ള്‍ നല്ലതല്ലേ വൈകിയാണെങ്കിലും എത്തുന്നത്.സീമ വരുമെന്ന് മനസ്സ് പറഞ്ഞിരുന്നു :)

മനു : മനുവിന്റെ വാലന്റയിന്‍ പോസ്റ്റ് ഗൃഹലക്ഷ്മിയില്‍ കണ്ടു, ട്ടോ. അഭിനന്ദനങ്ങള്‍.

ഹന്‍ല്ലലത്ത് : നന്ദി സുഹൃത്തെ.
കഥ വായിച്ചും കണ്ണു നിറഞ്ഞു, സ്നേഹത്തിന്റെ വിലയറിയുന്ന ഇത് സ്നേഹതീരം തന്നെ!
നന്നായി എഴുതിയിരിക്കുന്നു...കഥ ഇഷ്ടപ്പെട്ടു...അഭിനന്ദനങ്ങള്‍.......:)
വായിക്കുപ്പോഴോക്കെ കണ്ണു ഈറനണിയിക്കാനായി പച്ചയായ ജീവിതത്തിൽ നിന്നോരു ഏട്‌ സമ്മാനിച്ച്‌.... എവിടെ പോയ്‌ ...ഭാവുകങ്ങൾ... പുതിയ രചനക്കായ്‌ കാത്തിരിക്കുന്നു

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം